Posts

Showing posts from April, 2015

രണ്ടു മെഴുകുതിരികളുടെ ഉപമ

അവൻ പിന്നേയും അവരെ പഠിപ്പിച്ചുകൊണ്ടു പറഞ്ഞത്. ഒരുത്തന്നു രണ്ടു മെഴുകുതിരികൾ ഉണ്ടായിരുന്നു. അവൻ ഒന്ന് ഒരിടയനും മറ്റത് ഒരിടയപ്രമാണിക്കും കൊടുത്തു. ഇടയൻ തനിക്കു കിട്ടിയ മെഴുകുതിരി  തിരി ചെത്തി വെടിപ്പാക്കി മുറിയിൽ കത്തിച്ചുവച്ചു. അത് എല്ലാവർക്കും സന്തോഷം പകരുമാറ്‌ മുറിയിൽ സുഗന്ധവും പ്രകാശവും പരത്തി. ഇടയപ്രമാണിയാകട്ടെ തനിക്കു കിട്ടിയ മെഴുകുതിരി തന്റെ വിശാലമായ വിരുന്നുശാലയിൽ കത്തിച്ചുവയ്ക്കാനായി തന്റെ ഭൃത്യനെ ഏല്പിച്ചു. അവന്റെ ഭൃത്യനോ അതൊരു മൂലയ്ക്കൽ കത്തിച്ചുവച്ചു. വിരുന്നു ശാലയിലെ ജ്വലിക്കുന്ന ശരരാന്തലുകളുടെയും തിളങ്ങുന്ന വെള്ളിത്തകിടുകളുടെയും ഇടയിൽ ആ തിരി കത്തിയിരിക്കുന്നോ അതോ കെട്ടുപൊയോ എന്നുപോലും ആരും ശ്രദ്ധിച്ചില്ല. ഇതിലേതു തിരിയാകുന്നു ഉരുകിത്തീർന്നും സന്തോഷിച്ചത്‌ എന്നവൻ അവരോട് ചോദിച്ചു. അതിന്നു അവർ ഇടയനു കിട്ടിയ തിരി എന്നുത്തരം പറഞ്ഞു. അവൻ മറുപടിയായി ഞാൻ സത്യമായും സത്യമായും നിങ്ങളോടു പറയുന്നു. ജ്ഞാനം ഉണ്ടായിട്ടും അതു പരപ്രയോജനത്തിനായി ഉപയോഗിക്കാൻ കഴിയാത്തതിനേക്കാൾ അത് ഇല്ലാതിരിക്കുന്നത് മനുഷ്യന്നു നല്ലതു.